പുത്രിക്കു ലഭിക്കുന്നതിന്‍റെ ഇരട്ടി ദായധനം പുത്രന്!! ഇസ്‌ലാം പുരുഷപക്ഷപാതമാണോ?







ഇസ്‌ലാമിനെ ആക്രമിക്കാന്‍ എന്തെങ്കിലും പഴുതുണ്ടോ എന്ന് അന്വേഷിച്ചു നടക്കുന്ന ചില ക്രൈസ്തവകുബുദ്ധികളുടെ / അല്ലെങ്കില്‍ ക്രൈസ്തവചട്ടുകങ്ങളുടെ  എക്കാലത്തെയും ഒരു അജണ്ടയാണ് ഇസ്‌ലാം പുരുഷ മേധാവിത്വപരമാണ് എന്ന ആരോപണം. ഇസ്‌ലാമിക കര്‍മജീവിതത്തെ വിശകലനം ചെയ്യുന്ന ഭാഗങ്ങളില്‍ പരാമര്‍ശിതമായ ഏതാനും നിയമക്രമങ്ങളാണ് അതിനായി മിക്കപ്പോഴും ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാറുള്ളത്. അതിലൊന്നാണ് ദായധനം വിഭജിക്കുമ്പോള്‍ മരിച്ചയാളുടെ പുത്രന് പുത്രിക്കുള്ളതിന്‍റെ ഇരട്ടി നല്‍കണമെന്ന ഖുര്‍ആനികപാഠം. വാസ്തവത്തില്‍, സ്ത്രീകള്‍ക്ക് അനന്തരസ്വത്ത് നല്‍കുവാന്‍ ആഹ്വാനം ചെയ്യുന്ന ലോകത്തെ ഒരേയൊരു മതഗ്രന്ഥമാണ് ഖുര്‍ആന്‍. പരിഷ്കൃതമെന്നു വിശേഷിപ്പിക്കപ്പെടുന്ന പല രാജ്യങ്ങളും ഇരുപതാം നൂറ്റാണ്ടില്‍ മാത്രമാണ് സ്ത്രീക്ക് അനന്തര സ്വത്തില്‍ അവകാശം നല്‍കിയത്. ഖുര്‍ആനാകട്ടെ, ലോകത്തെ അന്ന് നിലനിന്നിരുന്ന മറ്റേതു മതദര്‍ശനത്തെയും പ്രതിക്കൂട്ടിലാക്കാന്‍ പോന്ന മഹത്തായ ആ അവകാശത്തെ അസന്നിഗ്ധമായി വിളംഭരം ചെയ്തു. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ പുരുഷന്മാര്‍ക്ക് നിശ്ചിത ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും നിശ്ചിതമായ അവകാശമുണ്ട്” (4:7).
ബൈബിള്‍ പഴയനിയമപ്രകാരം പുത്രന്മാരുണ്ടെങ്കില്‍ അവര്‍ക്കു മാത്രമാണ് അനന്തര സ്വത്തില്‍ അവകാശമുള്ളതെന്നും മരിച്ചയാളുടെ മക്കള്‍ക്കാണ് സ്വത്തുക്കള്‍ ഭാഗിച്ചു കൊടുക്കപ്പെടുന്നതെന്നും സൂചിപ്പിക്കുന്ന വചനങ്ങള്‍ കാണാനാവും (ആവര്‍ത്തനം 21:15-17). ഇവിടെ പരേതന്‍റെ പുത്രിമാരോ ഭാര്യമാരോ മാതാപിതാക്കാളോ സഹോദരങ്ങളോ ഒന്നും പെട്ടിട്ടില്ല. മറ്റൊരിടത്ത്, ദായധനം വിതരണം ചെയ്യുന്നത് എങ്ങനെയാണ് എന്ന് പരാമര്‍ശിച്ചിട്ടുണ്ട്: “ഒരുത്തന്‍ മകനില്ലാതെ മരിച്ചാല്‍ അവന്‍റെ അവകാശം അവന്‍റെ മകള്‍ക്ക് കൊടുക്കേണം. അവന്നു മകള്‍ ഇല്ലാതിരുന്നാല്‍ അവന്‍റെ അവകാശം അവന്‍റെ സഹോദരന്മാര്‍ക്ക് കൊടുക്കേണം. അവന്നു സഹോദരന്മാര്‍ ഇല്ലാതിരുന്നാല്‍ അവന്‍റെ അവകാശം അവന്‍റെ അപ്പന്‍റെ സഹോദരന്മാര്‍ക്ക് കൊടുക്കേണം. അവന്‍റെ അപ്പന്നു സഹോദരന്മാര്‍ ഇല്ലാതിരുന്നാല്‍ അവന്‍റെ കുടുംബത്തില്‍ അവന്‍റെ അടുത്ത ചാര്‍ച്ചക്കാരന്നു അവന്‍റെ അവകാശം കൊടുക്കേണം; അവന്‍ അത് കൈവശമാക്കേണം. ഇത് യഹോവ മോശെയോടു കല്‍പ്പിച്ചതു പോലെ യിസ്രായേല്‍മക്കള്‍ക്കു ന്യായപ്രമാണം ആയിരിക്കേണം (സംഖ്യാപുസ്തകം 27/8-11).

സ്ത്രീകളെ ഇത്രയേറെ അവഗണിച്ച മറ്റൊരു പ്രത്യശാസ്ത്രം ലോകത്തുണ്ടാകുമോ എന്നത് സംശയമാണ്. സ്വത്തവകാശത്തിന്‍റെ ഒരു ഘട്ടത്തിലും സ്ത്രീക്ക് അര്‍ഹിച്ച പരിഗണന കിട്ടിയില്ല. സ്ത്രീകളില്‍ നിന്ന് ആര്‍ക്കെങ്കിലും ദായധനത്തിനു അവകാശമുണ്ടെങ്കില്‍ അത് പരേതന്‍റെ പുത്രി മാത്രമാണ്. അത് തന്നെയും പരേതന്‍ പുത്രനില്ലാതെ മരിച്ചാല്‍ മാത്രം; അഥവാ, ഒരാള്‍ മരിക്കുമ്പോള്‍ അയാള്‍ക്ക് ആണ്മക്കള്‍ ഉണ്ടെങ്കില്‍ ഒറ്റ പെണ്‍കുട്ടിക്കും പരേതന്‍റെ സ്വത്തില്‍ ഒരു തുള്ളി പോലും അവകാശമില്ല. വിധവയോട് പോലും മാന്യമായി പെരുമാറിയില്ല എന്നതത്രേ സത്യം. റവ. എ.സി. ക്ളെയ്റ്റണ്‍ എഴുതുന്നു: “വിധവയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തില്‍ ഓഹരിയില്ല” (ബൈബിള്‍ നിഘണ്ടു, പേജ്-113).മലയാളത്തില്‍ ഇറങ്ങിയ ആദ്യത്തെ ബൈബിള്‍ നിഘണ്ടുവായ വേദശബ്ദരത്നാകരം രേഖപ്പെടുത്തുന്നത് ഇങ്ങനെ: “ഇസ്രായേലില്‍ വിധവയുടെ സ്ഥിതി ദയനീയമായിരുന്നു, പുരുഷ മേധാവിത്വം ഉള്ള ഏതു സമൂഹത്തിലെയും പോലെ. ഏതു പ്രായത്തിലും വിധവ ദുശ്ശകുനമായി കരുതപ്പെടും; എന്നാല്‍ ചെറുപ്പത്തില്‍ വൈധവ്യം നേരിട്ടാല്‍ സമൂഹത്തിന്‍റെ പഴിയും കേള്‍ക്കണം! – രൂ. 1:19-21. ഭര്‍ത്താവിന്‍റെ അകാലമരണം ശിക്ഷാവിധിയായി കണ്ട സമൂഹം ഇന്നും അന്യം നിന്നിട്ടില്ലല്ലോ!!”(പേജ് 605). ബൈബിള്‍ പുതിയ നിയമത്തിലാകട്ടെ ദായക്രമത്തെക്കുറിച്ച് പുതിയനിയമങ്ങളൊന്നും തന്നെ കാണാന്‍ കഴിയുന്നില്ല. ക്രൈസ്തവസഭ പൊതുവെ ഇക്കാര്യത്തില്‍ പഴയ നിയമത്തിലെ കല്‍പനകള്‍ കോപ്പിയടിച്ചു പോരുകയായിരുന്നു ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ക്രൈസ്തവ ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഈ അടുത്ത കാലംവരെ അനന്തരാവകാശം മാത്രമല്ല, സ്വത്തു സമ്പാദിക്കുവാന്‍ വരെ സ്ത്രീകള്‍ക്ക് അവകാശം നല്‍കപ്പെട്ടിരുന്നില്ല. സ്വന്തം പേരില്‍ സ്വത്ത് സമ്പാദിക്കാന്‍ ന്യൂയോര്‍ക്കിലെ സ്ത്രീകളെ അനുവദിക്കുന്നത് 1848-ലാണ്. 1850 -ലാണ് അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകള്‍ക്ക് അനന്തരാവകാശം നല്‍കുന്ന നിയമം പ്രാബല്യത്തിലായത്. അതാണ്‌ ക്രിസ്തുമതവും അവര്‍ ഭരിച്ചുവാണ ലോകവും മാനവികതയ്ക്ക് സമ്മാനിച്ചത്‌.
എന്നാല്‍ സ്ത്രീക്കു മാന്യമായ സാമൂഹ്യ പദവിയും അന്തസ്സും വകവെച്ചു കൊടുത്ത ഇസ്‌ലാം, നിലവിലുണ്ടായിരുന്ന സ്വത്തവകാശ നിഷേധത്തിനും അനന്തരാവകാശ നിരോധനത്തിനും ശക്തമായ ഭാഷയില്‍ തിരുത്ത് നടപ്പില്‍ വരുത്തുകയാണ് ചെയ്തത്. സ്ത്രീക്ക് ലഭിക്കേണ്ട അനന്തരാവകാശം ഉറപ്പുവരുത്തുന്നതിനു ഇസ്‌ലാം ശാസ്ത്രീയമായ ഒരു ദായക്രമം തന്നെ പ്രഖ്യാപിക്കുകയുണ്ടായി. അനന്തരാവകാശത്തെക്കുറിച്ച് വിശദമായി വിവരിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിക്കാം:
 നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കുന്നു; ആണിന്‌ രണ്ട്‌ പെണ്ണിന്‍റെതിന്‌ തുല്യമായ ഓഹരിയാണുള്ളത്‌. ഇനി രണ്ടിലധികം പെണ്‍മക്കളാണുള്ളതെങ്കില്‍ പരേതന്‍ വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗമാണ്‌ അവര്‍ക്കുള്ളതാണ്. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക്‌ പകുതിയുണ്ട്. മരിച്ച ആള്‍ക്കു സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്‌. ഇനി അയാള്‍ക്ക്‌ സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള്‍ അയാളുടെ അനന്തരാവകാശികളായിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിന്‌ മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും. ഇനി അയാള്‍ക്ക്‌ സഹോദരങ്ങളുണ്ടായിരുന്നാല്‍ അയാളുടെ മാതാവിന്‌ ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആള്‍ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കില്‍ അതിനും ശേഷമാണ്‌ ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട്‌ നിങ്ങളോട്‌ ഏറ്റവും അടുത്തവര്‍ ആരാണെന്ന്‌ നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള നിര്‍ണയമാണിത്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. നിങ്ങളുടെ ഭാര്യമാര്‍ക്ക്‌ സന്താനമില്ലാത്ത പക്ഷം അവര്‍ വിട്ടേച്ചുപോയ ധനത്തിന്‍റെ പകുതി നിങ്ങള്‍ക്കാകുന്നു. ഇനി അവര്‍ക്ക്‌ സന്താനമുണ്ടായിരുന്നാല്‍ അവര്‍ വിട്ടേച്ചുപോയതിന്‍റെ നാലിലൊന്ന്‌ നിങ്ങള്‍ക്കായിരിക്കും. അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്‌. നിങ്ങള്‍ക്ക്‌ സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയ ധനത്തില്‍ നിന്ന്‌ നാലിലൊന്നാണ്‌ ഭാര്യമാര്‍ക്ക്‌ ഉള്ളത്‌. ഇനി നിങ്ങള്‍ക്ക്‌ സന്താനമുണ്ടായിരുന്നാല്‍ നിങ്ങള്‍ വിട്ടേച്ചു പോയതില്‍ നിന്ന്‌ എട്ടിലൊന്നാണ്‌ അവര്‍ക്കുള്ളത്‌. നിങ്ങള്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്‌. അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും, അയാള്‍ക്ക്‌ (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍ അവരില്‍ (ആ സഹോദരങ്ങളില്‍) ഓരോരുത്തര്‍ക്കും ആറില്‍ ഒരംശം ലഭിക്കുന്നതാണ്‌. ഇനി അവര്‍ അതിലധികം പേരുണ്ടെങ്കില്‍ അവര്‍ മൂന്നിലൊന്നില്‍ സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അതൊഴിച്ചാണിത്‌. അല്ലാഹുവിങ്കല്‍ നിന്നുള്ള നിര്‍ദേശമത്രെ ഇത്‌. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു (4:11,12).
       സഹോദരനില്ലാത്ത സ്ത്രീയുടെ പിതാവ് മരിച്ചാല്‍ മാത്രമേ അവള്‍ക്ക്  അനന്തരാവകാശം ഉള്ളൂ എന്ന ക്രൈസ്തവതയുടെ പുരുഷമേധാവിത്വപരമായ നിലപാടിന്നെതിരായി ഏതു ഘട്ടത്തിലും സ്ത്രീക്ക് കൂടി സ്വത്തവകാശം ഉണ്ടെന്നു പ്രഖ്യാപിച്ച ഒരേയൊരു വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. എന്നാല്‍, മരിച്ചയാളുടെ പുത്രന് പുത്രിക്കു ലഭിക്കുന്നതിന്‍റെ ഇരട്ടി സ്വത്ത് അനന്തരമായി ലഭിക്കുമെന്ന് പറയുന്നത് സ്ത്രീകളോടുള്ള അവഗണനയും  പുരുഷപക്ഷപാതവുമാണോ? ഒരിക്കലുമല്ല! എന്തുകൊണ്ടെന്നാല്‍


ഒന്ന്:  സ്ത്രീക്ക് സ്വത്ത് സമ്പാദിക്കുവാനുള്ള അവകാശം ഖുര്‍ആന്‍ അംഗീകരിക്കുന്നു. എത്ര വേണമെങ്കിലും

 സമ്പാദിക്കാം. സ്വന്തം പ്രയത്നത്താല്‍ നേടിയെടുത്തതോ അല്ലാത്തതോ ആയ സ്വത്ത് സൂക്ഷിക്കാനും 

സംരക്ഷിക്കാനും വര്‍ധിപ്പിക്കാനും അവള്‍ക്ക് സ്വാതന്ത്യ്രവും അവകാശവുമുണ്ട്. പ്രസ്തുത സമ്പാദ്യത്തില്‍ പുരുഷന് 

യാതൊരു അവകാശവുമില്ല. അവളുടെ സമ്പാദ്യം അവളുടേതു മാത്രമാണ്. മാതാവ്, മകള്‍, ഭാര്യ, സഹോദരി 

പോലുള്ള ഏതവസ്ഥയിലും സംരക്ഷണം പൂര്‍ണമായും ഉറപ്പുവരുത്തപ്പെട്ട ശേഷവും ഭൌതിക 

മാനദണ്ഡമനുസരിച്ച് സ്വത്ത് ആവശ്യമില്ലാതിരുന്നിട്ടും ഇസ്­ലാം അത് അനുവദിച്ചത് സ്ത്രീത്വത്തിന്റെ 

മഹത്ത്വത്തിനും ആദരവിനും ഒരുവിധ പോറലുമേല്‍ക്കാതിരിക്കാനാണ്.

രണ്ട്: ഏതവസരത്തിലും സ്ത്രീക്ക് ഒരു വിധ സാമ്പത്തിക ബാധ്യതകളുമില്ല. അവകാശങ്ങളേയുള്ളൂ. എല്ലാ ബാധ്യതകളും ഏതു സാഹചര്യത്തിലും പുരുഷനു മാത്രമാണ്. സ്ത്രീയുടെയോ കുട്ടികളുടെയോ മാതാപിതാക്കളുടെയോ സംരക്ഷണത്തിനുള്ള ഉത്തരവാദിത്തം ഒരു പരിസ്ഥിതിയിലും സ്ത്രീയുടെ ബാധ്യതയായിത്തീരുന്നില്ല. എത്രതന്നെ സമ്പത്തുള്ളവളായിരുന്നാലും തന്‍റെയും മക്കളുടെയും മാതാപിതാക്കളുടെയും ഭര്‍ത്താവിന്‍റെയും ചെലവ് വഹിക്കാന്‍ സ്ത്രീക്ക് ബാധ്യതയില്ലെന്നര്‍ഥം. മാത്രമല്ല, വിവാഹിതയാണെങ്കില്‍ ഭര്‍ത്താവും അവിവാഹിതയെങ്കില്‍ പിതാവും പിതാവില്ലെങ്കില്‍ സഹോദരന്മാരുമാണ് അവളെ സംരക്ഷിക്കേണ്ടത്. മാതാവിന്‍റെ സംരക്ഷണച്ചുമതല ആണ്മക്കള്‍ക്കാണ്. അതിനാല്‍ ഏതവസ്ഥയിലും നിയമപരമായി സ്ത്രീക്ക് ഒരുവിധ സാമ്പത്തിക ബാധ്യതയുമില്ല.
മൂന്ന്: വിവാഹാവസരത്തില്‍ വരനില്‍നിന് മഹ്­ര്‍ അഥവാ വിവാഹമൂല്യം നേടിയെടുക്കുവാന്‍ സ്ത്രീക്ക് അവകാശമുണ്ട്. പ്രസ്തുത വിവാഹമൂല്യം അവളുടെ സമ്പത്തായാണ് ഗണിക്കപ്പെടുന്നത്. വിവാഹവേളയില്‍ വരന്‍റെയും വധുവിന്‍റെയും വസ്ത്രങ്ങളുള്‍പ്പെടെ എല്ലാ വിധ ചെലവുകളും വഹിക്കേണ്ടത് പുരുഷനാണ്. എന്നിട്ടും ഇസ്­ലാം സ്ത്രീക്ക് സ്വത്തവകാശമനുവദിച്ചതും മഹ്­ര്‍ നിര്‍ബന്ധമാക്കിയതും അവളുടെ അന്തസ്സും സുരക്ഷിതത്വവും ഉറപ്പുവരുത്താനാണ്.
നാല്: ഭാര്യയും കുട്ടികളും ഉള്‍പ്പടെ കുടുംത്തിന്‍റെ പൂര്‍ണമായ സംരക്ഷണോത്തരവാദിത്വം പുരുഷന്നാണ്. അത് അവന്‍റെ മതപരമായ ബാധ്യതയത്രെ. ഭാര്യയുടെയും കുട്ടികളുടെയും ഏതുവിധ ചെലവുകള്‍ വഹിക്കാനും പുരുഷനാണു ബാധ്യതയെന്നാണ് ഇസ്‌ലാം അനുശാസിക്കുന്നത്. മാതാപിതാക്കളെയും അടുത്ത ബന്ധുക്കളെയും സംരക്ഷിക്കേണ്ട ബാധ്യതയും പുരുഷനു തന്നെ. ഭാര്യയും ഭര്‍ത്താവും ഒരേപോലെ വരുമാനമുള്ള ഡോക്ടര്‍മാരോ അധ്യാപകരോ ആരായിരുന്നാലും ശരി, സ്ത്രീ താന്‍ ഉള്‍പ്പെടെ ആരുടെയും സാമ്പത്തിക ചെലവുകള്‍ വഹിക്കേണ്ടതില്ല. ഉദ്യോഗസ്ഥയായ ഭാര്യയുടെ പോലും ഭക്ഷണവും വസ്ത്രവും ചികിത്സയുമുള്‍പ്പെടെയുള്ള ചെലവുകളൊക്കെ നിര്‍വഹിക്കേണ്ടത് ഭര്‍ത്താവാണ്. എല്ലാവിധ സാമ്പത്തിക ബാധ്യതയും പുരുഷനാണുള്ളതെന്നര്‍ഥം.
അഞ്ച്: ഭര്‍ത്താവ് മരണപ്പെട്ടാല്‍ അയാള്‍ക്ക് സ്വത്തില്ലെങ്കില്‍ അയാളുടെ അനാഥക്കുട്ടികളെ സംരക്ഷിക്കേണ്ടത് പിതാവ്, സഹോദരന്മാര്‍, സഹോദരമക്കള്‍, പിതൃവ്യര്‍ തുടങ്ങി മരിച്ചയാള്‍ക്ക് മക്കളില്ലെങ്കില്‍ അയാളുടെ സ്വത്തിന്‍റെ ശിഷ്ടാവകാശികളാകാനിടയുള്ളവരാണ്. പരസ്പര ബന്ധത്തിന്റെയും സ്നേഹത്തിന്റെയും പേരില്‍ ചെലവഴിക്കുന്നുവെങ്കില്‍ അത് മറ്റൊരു കാര്യമാണ്.
ആറു: ഭാര്യ എത്രതന്നെ വലിയ പണക്കാരിയാണെങ്കിലും അവളുടെ സ്വത്തില്‍നിന്ന് അവളുടെ അനുവാദമില്ലാതെ ഒന്നും എടുത്തുപയോഗിക്കുവാന്‍ ഭര്‍ത്താവിന് അവകാശമില്ല.
ഇനി പറയൂ, സ്ത്രീയോട് നീതി പുലര്‍ത്തുകയാണോ അതല്ല വിവേചനം കാണിക്കുകയാണോ ഖുര്‍ആന്‍ ചെയ്തിട്ടുള്ളത്?സ്ത്രീക്ക് ലഭിക്കുന്ന അനന്തരസ്വത്ത് അവളുടേത് മാത്രമാണ്. മറ്റാര്‍ക്കും അതില്‍ യാതൊരു പങ്കുമില്ല. പുരുഷന് ലഭിക്കുന്നതോ? അവന്‍ വിവാഹമൂല്യം നല്‍കണം, സ്ത്രീയുടെയും കുട്ടികളുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഏറ്റെടുക്കണം, അവര്‍ക്കുള്ള ചെലവുകള്‍ വഹിക്കണം. എല്ലാം പുരുഷന്‍റെ ഉത്തരവാദിത്തം. അപ്പോള്‍ സ്ത്രീയെയാണോ പുരുഷനെയാണോ ഖുര്‍ആന്‍ കൂടുതല്‍ പരിഗണിച്ചിരിക്കുന്നത്? സാമ്പത്തിക ബാധ്യതകള്‍ പുരുഷനില്‍ നിക്ഷിപ്തമാക്കുന്ന മറ്റു മതഗ്രന്ഥങ്ങളെല്ലാം പ്രസ്തുത ബാധ്യതകള്‍ക്കു പകരമായി അനന്തരാവകാശം പുരുഷനില്‍ പരിമിതപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ഖുര്‍ആനാകട്ടെ എല്ലാ സാമ്പത്തിക ബാധ്യതകളും പുരുഷനാണെന്ന് പഠിപ്പിക്കുന്നതോടൊപ്പംതന്നെ സ്ത്രീക്ക് അനന്തരാവകാശം നല്‍കുകയും ചെയ്യുന്നു. പുരുഷന്‍റെ പകുതി അനന്തരസ്വത്ത് നല്‍കിക്കൊണ്ട് അത് അവളെ ബഹുമാനിക്കുകയാണ് ചെയ്തിരിക്കുന്നത്. ഖുര്‍ആനിന്‍റെതല്ലാത്ത എന്ത് പരിഹാരമാണ് ഈ രംഗത്ത് ക്രിസ്ത്യാനികളുടെ കൈവശമുള്ളത്?  

ഒരുപക്ഷെ, ക്രൈസ്തവരല്ലാത്ത ഇസ്‌ലാം വിമര്‍ശകര്‍ക്ക് രണ്ട് നിര്‍ദേശങ്ങള്‍ ഉന്നയിക്കാന്‍ സാധിച്ചേക്കും: ഒന്നുകില്‍,  സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യാവകാശം നല്‍കുക, സാമ്പത്തിക ബാധ്യതകള്‍ തുല്യമായി വീതിച്ചെടുക്കുക. അല്ലെങ്കില്‍, സ്ത്രീക്ക് പുരുഷന്‍റെ ഇരട്ടി സ്വത്ത് നല്‍കുക. സാമ്പത്തിക ബാധ്യതകള്‍ സ്ത്രീയില്‍ നിക്ഷപ്തമാക്കുക. ഈ രണ്ട് നിര്‍ദേശങ്ങളിലും സാമ്പത്തിക ബാധ്യതകള്‍ സ്ത്രീയില്‍ കെട്ടിയേല്‍പിക്കുകയാണ് ചെയ്യുന്നത്. സ്ത്രൈണപ്രകൃതിക്ക് വിരുദ്ധമായഒരു ആശയമാണിത്. ഗര്‍ഭകാലത്തും പ്രസവകാലത്തും തുടങ്ങി പുരുഷന്‍റെ പരിരക്ഷയും സഹായവുമാണ് അവള്‍ കാംക്ഷിക്കുന്നത്. സാമ്പത്തിക ബാധ്യതകള്‍ ഒരു നിയമമെന്ന നിലയില്‍ സ്ത്രീയുടെ ഉത്തരവാദിത്തമാക്കി മാറ്റുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കു കാരണമാകും. അതുകൊണ്ട് സ്ത്രീക്ക് ഏറ്റവും അനുഗുണമായ നിയമം വിശുദ്ധ ഖുര്‍ആനാണ് മുന്നോട്ടുവെച്ചിരിക്കുന്നത് എന്നത് അവിതര്‍ക്കിതമാണ്.

No comments:

Post a Comment